കുന്നന്താനം : നിർദിഷ്ട സിൽവർലൈൻ പദ്ധതി നേരിയ വ്യത്യാസം വരുത്തി ഒളിച്ചു കടത്താനുള്ള ഗൂഡ നീക്കമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തികൊണ്ടിരിക്കു ന്നതെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. നിയമങ്ങളോ ചട്ടങ്ങളോ മാനദണ്ഡങ്ങളോ ഒന്നും പാലിക്കാതെ സമർപ്പിച്ച പദ്ധതി നിർദ്ദേശത്തിന്മേൽ കേന്ദ്രം ആവർത്തിച്ചു ആവശ്യപ്പെട്ട വിശദീകരണങ്ങൾ ഒന്നും നൽകാൻ കഴിയാത്തതിനാൽ അനുമതി ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ കള്ളക്കളി നടത്തുന്നത്. കുന്നന്താനം നടക്കൽ ജംഗ്ഷനിൽ സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ വെച്ച്
കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ ദിനാചരണത്തിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇ. ശ്രീധരൻ നിർദ്ദേശിച്ച ഹൈ സ്പീഡ് ട്രെയിൻ പദ്ധതി നേരത്തെ സർക്കാർ പരിഗണിക്കുകയും കേരളത്തിന്റെ സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹ്യ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വിദഗ്ദ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടി സർക്കാർ വേണ്ടെന്ന് വെയ് ക്കുകയും ചെയ്തതാണ്.
ശ്രീധരൻ സമർപ്പിച്ച പ്രൊപ്പോസലിന് ഒരു പരിഗണനയും നൽകുന്നില്ലെന്നും ബ്രോഡ്ഗേജ് അല്ലാത്ത ഒരു പാതയും സ്വീകാര്യമല്ലെന്നുമാണ് ഇക്കഴിഞ്ഞ മാസവും റെയിൽവേ ബോർഡ് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. ഇതും ദേശീയപാത നിർമ്മാണത്തിലെ വൻ കെടുതികൾ കൺമുന്നിൽ ഭീതിജനകമായി നിലനിൽക്കുന്നതും കണക്കിലെടുത്തു അതിനേക്കാൾ പ്രത്യാഘാതങ്ങൾ വരുത്തുന്ന സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചു എന്നു പ്രഖ്യാപിക്കാനുള്ള വിവേകമാണ് സർക്കാർ കാണിക്കേണ്ടതെന്നു പുതുശ്ശേരി പറഞ്ഞു.
കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ കൺവീനർ മുരുകേഷ് നടക്കൽ അധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, മാന്താനം ലാലൻ, വി. ജെ. റെജി, സുനിൽ മറ്റത്തു, ജെയിംസ് കാക്കനാട്ടിൽ, ടി. എസ്. എബ്രഹാം, സുരേഷ് സ്രാമ്പിക്കൽ, എം.ആർ. രാജൻ, സുമതിക്കുട്ടിയമ്മ, ടി.എം. മാത്യു, ടി. എസ്. രാധാമണി, ശശിധരപ്പണിക്കർ, രാജു പീടികപറമ്പിൽ, മഞ്ജു കൊണ്ടൂർ, സജി വള്ളൊന്ത്രയിൽ എന്നിവർ പ്രസംഗിച്ചു.
പുതിയ പദ്ധതി നിർദ്ദേശത്തിന്റെ കരട് കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തി.





























