കോന്നി : നാട്ടുകാരുടെ പൊന്നോമനയായിരുന്ന ജൂലി എന്ന തെരുവ് നായയുടെ വിയോഗത്തിൽ ദുഖിതരാണ് അരുവാപ്പുലം ഐരവൺ നിവാസികൾ. നാട്ടിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്ന കാലഘട്ടത്തിൽ ആണ് ഐരവണിലെ ഈ തെരുവ് നായയും നാട്ടുകാരും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥ വ്യത്യസ്തമാകുന്നത്. 2018 ലാണ് ജൂലി എന്ന നായക്കുട്ടി ഐരവണിൽ എത്തുന്നത്.
പിന്നീട് അവൾ ഈ നാടിന്റെയാകെ പൊന്നോമനയായി മാറി. ആരെയും ഉപദ്രവിക്കില്ല, കുരച്ചു ഭയപ്പെടുത്തില്ല. നാട്ടുകാർ ജൂലീന്ന് വിളിച്ചാൽ സ്നേഹത്തോടെ വാലാട്ടി ഓടി എത്തുമായിരുന്നു അവൾ. ഏറ്റവും അടുപ്പമുണ്ടായിരുന്നത് പ്രദേശവാസിയായ വാസുദേവ പണിക്കരോടായിരുന്നു.
ജൂലിക്ക് മരുന്നും ഭക്ഷണവും ഒക്കെ നൽകിയിരുന്നതും അദ്ദേഹമായിരുന്നു. എല്ലാ വീട്ടിലും പതിവായി എത്തുന്ന ജൂലി ഇന്നുവരെ ആരേയും ഉപദ്രവിച്ചിട്ടില്ല. കൊടുക്കുന്ന ഭക്ഷണം കഴിക്കും. കൊച്ചു കുട്ടികൾക്കൊപ്പം കളിക്കും. അങ്ങനെ നാട്ടുകാരിൽ ഒരാളായി തന്നെ ജൂലി മാറിയിരുന്നു. 4 ദിവസം മുൻപാണ്
അസുഖം ബാധിച്ച് ജൂലിയെ കാണാതാകുന്നത്. പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് പൊന്നോമനയായ ജൂലിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാർ. ജൂലി പോയെങ്കിലും അവളുടെ ഓർമ്മകൾ ഈ നാട്ടുകാരിൽ എന്നുമുണ്ടാവും. അതിന് തെളിവാണ് ഈ ഫ്ലെക്സ് ബോർഡുകൾ.





























