ആന്ധ്രപ്രദേശ്: ജാതിവ്യവസ്ഥ ക്രിസ്തുമതത്തിന് അന്യമാണെന്നും ഒരാൾ ക്രിസ്തുമതത്തിലേക്ക് മാറിയാൽ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ (എസ്‌സി/എസ്‌ടി നിയമം) വ്യവസ്ഥകൾ പ്രയോഗിക്കാൻ കഴിയില്ലെന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി. ജന്മം കൊണ്ട് ദളിതനായ മതപരിവർത്തനം നടത്തി പാസ്റ്ററായ ഹർജിക്കാരനോട് ക്രിസ്തുമതം തെരെഞ്ഞെടുത്തത് കൊണ്ട് പട്ടികജാതി വിഭാഗത്തിന് പുറത്തായതിനാൽ നിയമത്തിന്റെ സംരക്ഷണത്തിന് പുറത്താണെന്നും കോടതി പറഞ്ഞു. ഹിന്ദു, സിഖ്, ബുദ്ധമതം ഒഴികെയുള്ള മതങ്ങളിലേക്ക് മാറിയാൽ പട്ടികജാതി അംഗീകാരം നിഷേധിക്കുന്ന 1950ലെ ഭരണഘടന ഉത്തരവിന്റെ ഖണ്ഡിക 3 ആണ് ജഡ്ജി ആശ്രയിച്ചത്.
1935ലെ കൊളോണിയൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം 1936ലെ ഇന്ത്യാ ഗവൺമെന്റ് ഷെഡ്യൂൾഡ് കാസ്റ്റ് ഓർഡറിൽ നിന്നാണ് ഈ ടെംപ്ലേറ്റ് കടമെടുത്തത്. തൊട്ടുകൂടായ്മ ഹിന്ദു സാമൂഹിക ക്രമത്തിന് മാത്രമുള്ളതാണെന്ന ധാരണയിലാണ് പട്ടികജാതി വിഭാഗത്തിലെ ഹിന്ദുക്കൾക്ക് മാത്രമായി ഉത്തരവ് പരിമിതപ്പെടുത്തുന്നത്. തുടക്കത്തിൽ ഹിന്ദുക്കൾക്ക് മാത്രം ബാധകമായിരുന്ന ഉത്തരവ് 1950ൽ സിഖുകാരെയും 1990ൽ ബുദ്ധമതക്കാരെയും ഉൾപ്പെടുത്തി പാർലമെന്റ് പിന്നീട് ഭേദഗതി ചെയ്തെങ്കിലും ദളിത് ക്രിസ്ത്യാനികളും മുസ്‌ലിംകളും ഇപ്പോഴും പട്ടികക്ക് പുറത്താണ്.





























