പത്തനംതിട്ട : തിരുവല്ല എം സി റോഡിലെ തുകലശ്ശേരിയിൽ തമിഴ്നാട് സ്വദേശികളായ തീർഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ ഏഴ് പേർക്ക് പരുക്ക്. തിരുനെൽവേലി മാവട്ടം കൂട്ടപ്പുളി സ്വദേശികൾ ആയ തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എടത്വ പള്ളിയിലേക്ക് എത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത് എന്നാണ് വിവരം. ബസ് ഡ്രൈവർ അശോക് (42), ഏഴു വയസുകാരൻ ജോൺ, 13 വയസുകാരൻ നിഖിൽ ആന്റണി, ആൽബർട്ട് ജൂഡ് ( 49 ), സ്റ്റെഫി ( 23 ) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് പുലർച്ചെ അഞ്ചേ കാലോടെ തുകലശ്ശേരി ചീക്കുളത്തിൽ പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. ചെങ്ങന്നൂർ ഭാഗത്തുനിന്നും വന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുത പോസ്റ്റുകളും മതിലും ഇടിച്ചു തകർത്ത ശേഷം തലകീഴായി മറിയുകയായിരുന്നു. നിസ്സാര പരിക്കേറ്റ രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ 5 പേരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും രണ്ടുപേരെ തിരുവല്ല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.






























