തിരുവനന്തപുരം: ഉപകരണക്ഷാമം വെളിപ്പെടുത്തിയ തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിനെതിരായ സർക്കാർ നീക്കം പാളുന്നു. ഡോ. ഹാരിസ് മേധാവിയായ യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായെന്നായിരുന്നു ഇന്ന് രാവിലെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഓസിലോസ്കോപ്പ് കാണാതായത് രണ്ട് വർഷം മുന്‍പാണെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഡോ.ഹാരിസ് വകുപ്പ് മേധാവിയായിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഇതോടെ ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ വാദം പാളുകയാണ്.
യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയതായായിരുന്നു മന്ത്രി പറഞ്ഞിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പോലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഓസിലോസ്കോപ്പ് ഉപകരണമാണ് തിരുവനന്തപുരം യൂറോളജി വകുപ്പിൽ നിന്ന് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് ഉപകരണം. യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്.






























