പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ പുനർ നിർമാണത്തിൽ പ്ലാച്ചേരി – കോന്നി റീച്ചിൽക്രമക്കേട് നടന്നെന്ന ആരോപണം അന്വേഷിച്ചിറങ്ങിയ വിജിലൻസ് സംഘം പാതിവഴിയിൽ മടങ്ങി. വർഷങ്ങൾ പിന്നിട്ടിട്ടും നിർമാണം തീർത്തു കരാറുകാരൻ റോഡ് കെഎസ്ടിപിയെ ഏല്പിച്ചിട്ടില്ല. നിർമാണത്തിലെ അശാസ്ത്രീയതയും കരാർ വ്യവസ്ഥകളുടെ ലംഘനവും ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉണ്ടായത്.
റാന്നി സ്വദേശി അനിൽ കാറ്റാടിക്കൽ 2021ൽ വിജിലൻസിനു നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണം സംഘം നടത്തിയ പ്രാഥമിക പരിശോധനയിൽ അഴിമതി നടന്നതായ വിലയിരുത്തലുണ്ടായി.ലോക ബാങ്കിന്റെ സഹായത്തോടെ കെഎസ്ടിപിയാണ് പാതയുടെ നിർമാണം നടത്തിയത്. ആദ്യഘട്ടത്തിൽ മൂവാറ്റുപുഴ- പൊൻകുന്നം ഭാഗം പൂർത്തീകരിച്ചിരുന്നു. പിന്നീടുള്ള പൊൻകുന്നം – പുനലൂർ റോഡ് മൂന്ന് റീച്ചുകളായി കരാർ നൽകി.
ഏറ്റെടുത്ത സ്ഥലത്തു റോഡ് പുനർ നിർമാണത്തിൽ നിർദേശിക്കപ്പെട്ട വീതി ഉണ്ടായില്ല. 11.5 മീറ്റർ മുതൽ 23 മീറ്റർ വരെ വീതിയിലാണ് സ്വകാര്യ വ്യക്തികളിൽനിന്നു സർക്കാർ ഭൂമി ഏറ്റെടുത്തത്. ഈ സ്ഥലം റോഡിനുവേണ്ടി പൂർണമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. പല സ്ഥലത്തും വീതി 10 മീറ്ററിൽ താഴെയാണ്. ബിഎം ബിസി നിലവാരത്തിൽ എട്ടു മീറ്റർ വീതിയിൽ റോഡ് നിർമിക്കാൻ കിലോമീറ്ററിന് ഒരു കോടി രൂപയാണ് നിർമാണ വേളയിൽ ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ, പിഎം റോഡ് നിർമാണത്തിൽ ഒരു കിലോമീറ്ററിനു 15 കോടി വരെ ചെലവായിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. പാർശ്വഭിത്തികൾക്ക് 45.6 കോടിയാണ് കരാറുകാരൻ ഈടാക്കിയത്. കൂടാതെ കല്ലും മണ്ണും നീക്കിയ ഇനത്തിൽ 7.5 കോടി വേറെയും വാങ്ങിയതായി പരാതിയിൽ പറയുന്നു.






























