കോതമംഗലം: കുട്ടമ്പുഴയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കരയ്‌ക്കെത്തിച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് വന്യജീവി സാന്നിധ്യമുള്ള പ്രദേശത്തെ ഒരു കിണറ്റിൽ ആന അകപ്പെട്ടത്. കിണറ്റിൽ വീണ ആനയെ പുറത്തെത്തിക്കാൻ ജെസിബി ഉപയോഗിച്ച് കിണറിൻ്റെ ഒരു ഭാഗത്തെ മണ്ണ് ഇടിച്ചുനിരത്തി വഴിയൊരുക്കുകയായിരുന്നു. ഇതിലൂടെയാണ് ആനയെ സുരക്ഷിതമായി കരയ്ക്ക് കയറ്റിയത്. കിണറ്റിൽ വീണതിനെ തുടർന്ന് ആനയുടെ തുമ്പിക്കൈയിൽ ചെറിയ മുറിവേറ്റിട്ടുണ്ട്. എന്നാൽ ആനയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ഡിഎഫ്ഒ വ്യക്തമാക്കി.
ആന പ്രദേശത്ത് സ്ഥിരമായി ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നതിനാൽ കാട്ടിലേക്ക് വിടാതെ കോടനാട്ടേക്ക് മാറ്റി പാർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ആനയെ കാട്ടിലേക്ക് തന്നെ കയറ്റിവിടാൻ തീരുമാനമായത്. കാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും ആനയെ വനംവകുപ്പ് കർശനമായി നിരീക്ഷിക്കും. ആനയുടെ ചലനങ്ങൾ നിരീക്ഷിക്കാൻ ഡ്രോൺ സംവിധാനം ഉപയോഗിക്കും. കൂടാതെ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇതിനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ആന വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്.






























