ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഹെൽമെറ്റ് പരിശോധനയ്ക്കിടെ ബിജെപി നേതാവിന്‍റെ മുഖത്തടിച്ച വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്തു. ട്രാഫിക് ഇൻസ്പെക്ടർ രാധ യാദവിനെയാണ് സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച മൗ നക ജങ്ഷനിലാണ് സംഭവം.ഹെൽമറ്റ് പരിശോധനയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് സിഗ്നൽ മാറുന്നതിന് മുൻപ് ബൈക്ക് ഓടിച്ചു പോയെന്നും യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പോലീസ് ബിജെപി മണ്ഡലം ഇൻ-ചാർജ് വീരേന്ദ്ര ഷെൻഗെയെ തടഞ്ഞത്. എന്നാൽ താൻ ഫോൺ ഉപയോഗിച്ചിട്ടില്ലെന്നും അനാവശ്യമായാണ് പോലീസ് തടഞ്ഞതെന്നും അദ്ദേഹം വാദിച്ചു.
തർക്കത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ മുഖത്തടിച്ചതായി ഷെൻഗെ ആരോപിച്ചു. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കും ഉടലെടുത്തതോടെ സ്ഥിതിഗതികൾ പെട്ടെന്ന് സംഘർഷഭരിതമായി. സംഭവം അറിഞ്ഞതോടെ നൂറുകണക്കിന് ബിജെപി പ്രവർത്തകർ മൗ നക ജംഗ്ഷനിൽ ഒത്തുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബാരിക്കേഡുകൾ ഉപയോഗിച്ച് ഗതാഗതം തടസ്സപ്പെടുത്തി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടി വേണമെന്നായിരുന്നു ആവശ്യം.പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.






























