മണലൂർ: ഏറെ ആഗ്രഹിച്ച് ലഭിച്ച വീട്ടിൽ താമസം തുടങ്ങും മുൻപ് യുവാവ് കാറ്റിൽ മരംവീണ് മരിച്ചു. പണിതീരാ വീട്ടിലുറങ്ങിയ അമ്മ രക്ഷപ്പെട്ടു. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറിത്തൊഴിലാളി തൃപ്രണത്ത് വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ ഭാഗമായി വീടിനോടുചേർന്ന് കെട്ടിയ ഓലഷെഡ്ഡിലാണ് വിഷ്ണു ഉറങ്ങിയിരുന്നത്. ശനിയാഴ്ച പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ കശുമാവ് കടപുഴകി ഷെഡ്ഡിലേക്ക് വീഴുകയായിരുന്നു. രാവിലെയാണ് വിഷ്ണുവിനെ മരത്തിനടിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ വാർപ്പുപണി മാത്രം കഴിഞ്ഞിരുന്നു.
അതുകൊണ്ട് ഈ വീട്ടിലാണ് അമ്മ വള്ളിയമ്മ കിടന്നിരുന്നത്. സാധാരണയായി ഇവിടെയാണ് വിഷ്ണുവും ഉറങ്ങാറുള്ളത്. എന്നാൽ, ഫുട്ബോൾ ലോകകപ്പ് സന്നാഹമത്സരങ്ങൾ തുടങ്ങിയതോടെ രാത്രി ഷെഡ്ഡിലിരുന്ന് മൊബൈൽ ഫോണിൽ മുടങ്ങാതെ കളികൾ കാണുമായിരുന്നു. അമ്മ തന്നെയാണ് രാവിലെ മരം വീണുകിടക്കുന്നത് ആദ്യം കണ്ടത്. മരം മുറിച്ചുമാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് വള്ളിയമ്മ. അച്ഛൻ സുബ്രൻ നേരത്തേ മരിച്ചു. മണലൂർ എം.എൽ.എ. സി. രവീന്ദ്രനാഥ്, മുൻ എം.പി. ടി.എൻ. പ്രതാപൻ എന്നിവർ വിഷ്ണുവിന്റെ വീട് സന്ദർശിച്ചു. സംസ്കാരം ഞായറാഴ്ച രാവിലെ 10-ന് ആനക്കാട് ശ്മശാനത്തിൽ.






























