തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ കേരളാ പോലീസ് അറസ്റ്റ് ചെയ്ത പി സി ജോർജിന് നേരിട്ടെത്തി പിന്തുണ നൽകുകയും കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് നിയമാനുസൃതം പ്രവർത്തിച്ച പോലീസിനു മേൽ സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്ത ശ്രീ വി മുരളീധരന്റെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എ എ റഹീം. ഇക്കാര്യം രാജ്യസഭയിൽ ഉന്നയിക്കുമെന്നും എ എ റഹീം അറിയിച്ചു.
മതമൈത്രി തകര്‍ക്കാനും വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വര്‍ഗ്ഗീയ വിദ്വേഷ പ്രചരണങ്ങള്‍. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വര്‍ഗീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറിയിരിക്കുന്നുവെന്നും എ.എ. റഹീം കുറ്റപ്പെടുത്തി.