തിരുവനന്തപുരം : ആവിക്കല്‍ പ്രതിഷേധത്തെ പോലീസ് അടിച്ചമര്‍ത്തിയത് ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചു എന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. എം.കെ മുനീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതേസമയം ആവിക്കല്‍തോട് കേന്ദ്രീകൃത പ്ലാന്റ് അനിവാര്യമാണെന്ന് മന്ത്രി ഗോവിന്ദന്‍ പറഞ്ഞു. പ്രതിഷേധത്തില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസ് പറഞ്ഞിട്ടും പിരിഞ്ഞു പോകാന്‍ ജനങ്ങള്‍ തയ്യാറായില്ല. റോഡ് ഗതാഗതം പൂര്‍ണമായും നിലച്ചു. പിരിഞ്ഞു പോകാനാണ് പൊലീസ് ആവശ്യപ്പെട്ടത്.
പൊലീസിനെ ജനങ്ങള്‍ ആക്രമിച്ചുവെന്നും പൊതു മുതല്‍ നശിപ്പിച്ചുവെന്നും ആക്രമണങ്ങളില്‍ 8 പോലീസുകാര്‍ക്ക് പരുക്കേറ്റുവെന്നും മന്ത്രി പറഞ്ഞു. ഏറ്റവും മികച്ച ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പ്ലാന്റ് ആണ് ഇപ്പോള്‍ ലഭ്യമായത്. ഇത് ജനങ്ങളെ ഒരു രീതിയിലും ബാധിക്കാത്തതാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്.
2023 മാര്‍ച്ച് 31 ന് മുന്‍പ് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അല്ലാത്തപക്ഷം ഇതിനായി ലഭിച്ച ഗ്രാന്‍ഡുകള്‍ ലാപ്‌സ് ആകും. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും തീരദേശ പരിപാലന ബോര്‍ഡിന്റെയും എല്ലാവിധ അനുമതിയും വാങ്ങിയ ശേഷമാണ് പദ്ധതിയുമായി മുന്നോട്ട് പോയത്. കേരളത്തിന്റെ വിവിധ മേഖലകളില്‍ ഇത്തരത്തിലുള്ള പ്ലാന്റുകള്‍ സ്ഥാപിച്ച വരികയാണ്.
ഏറ്റവും മികച്ച ഉദാഹരണം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്ലാന്റാണ്. ആശുപത്രികള്‍ക്ക് നടുവിലാണ് മെഡിക്കല്‍ കോളേജിലെ പ്ലാന്റ്. ഇവിടെ ഒരു മലിനീകരണവും ഉണ്ടാകുന്നില്ല. ഒപ്പം ജനങ്ങള്‍ ഈ മാലിന്യ പ്ലാന്റ് കാണാനായി അവിടെ വരുന്നു. അതൊരു ഡെസ്റ്റിനേഷന്‍ സെന്ററായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ നഗരസഭയും ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ആവിക്കല്‍തോട്ടില്‍ ജനുവരിയില്‍ മേയര്‍ കൃത്യമായി എല്ലാവരുമായി ചര്‍ച്ച ചെയ്തു. ആവിക്കല്‍ തോട് പ്രതിഷേധം: സര്‍വകക്ഷിയോഗം മാര്‍ച്ചില്‍ ചേര്‍ന്നു. സംശങ്ങള്‍ പരിഹരിക്കാനും നടപടി എടുക്കുന്നു. മലിന ജലം സംസ്‌ക്കരിക്കുന്നിടത്ത് ഒരു മലിനീകരണവും ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.