തൃശ്ശൂര്‍: ആഴിമലയിലെ കിരണിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. കിരണിനെ ബൈക്കില്‍ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. രാജേഷ് കൊണ്ടുപോയ ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ വന്ന കിരണിനെ പെണ്‍കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു.
രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മൊട്ടമൂട് സ്വദേശിയ കിരണ്‍ ആഴിമലയിലെ ഫേസ്ബുക്ക് സുഹൃത്തിനെ കാണാനെത്തിയത്. വീടിന് മുന്നിലെത്തി മടങ്ങുന്നതിനിടെ കിരണിനെയും സുഹൃത്തുക്കളെയും പെണ്‍കുട്ടിയുടെ സഹോദരനും രണ്ട് ബന്ധുക്കളും പിന്തുടര്‍ന്ന് പിടികൂടി. കിരണിനെ ബൈക്കിലും സുഹൃത്തുക്കളെ കാറിലും കയറ്റി ആഴിമല ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ബൈക്കില്‍ കയറിയ കിരണ്‍ ആഴിമലയില്‍ എത്തിയില്ലെന്നും ബൈക്കില്‍ നിന്ന് ഇറങ്ങി ഓടിയെന്ന് പിടിച്ച് കൊണ്ടുപോയവര്‍ പറഞ്ഞെന്നുമാണ് കൂട്ടുകാരുടെ മൊഴി.
കിരണിന്റെതെന്ന് സംശയിക്കുന്ന മൃതദേഹം കുളച്ചലില്‍ നിന്നും കണ്ടെത്തിട്ടുണ്ട്. സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധനാ ഫലത്തിനായി കാക്കുകയാണ് പോലീസ്. ഡിഎന്‍എ ഫലം ലഭിക്കാന്‍ ഒരാഴ്ച വേണ്ടിവരുമെന്ന് തമിഴ‍്‍നാട് പോലീസ് അറിയിച്ചതായി ഫോര്‍ട്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍ പറഞ്ഞു. മൃതദേഹത്തിന്‍റെ കയ്യിലെ ചരടും കിരണ്‍ കെട്ടിയിരുന്ന ചരടും തമ്മില്‍ സാമ്യമുണ്ടെന്ന് കിരണിന്‍റെ അച്ഛന്‍ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
അതിനിടെ കേസില്‍ പ്രതിയാക്കപ്പെട്ട മൂന്ന് പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചു. കിരണിനെ അന്യായമായി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതിനാണ് പ്രതികള്‍ക്കെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസിന് ലഭിച്ചിരിക്കുന്ന മൃതദേഹം കിരണിന്‍റെതാണെന്ന് തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.































