റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 20 വർഷമായി ജയിൽവാസം അനുഭവിച്ചു വരുന്ന കോഴിക്കോട് കോഴമ്പുഴ സ്വദേശി അബ്ദുൽ റഹീം അടുത്ത ആഴ്ചയോടെ മോചിതനാകും. സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിലായ റഹീമിന് ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നതെങ്കിലും സൗദി നിയമമനുസരിച്ച് ദിയാധനം നൽകിയതിനെ തുടർന്ന് വധശിക്ഷയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. നിലവിൽ റഹീം നേരിടുന്ന 20 വർഷത്തെ ജയിൽ ശിക്ഷ ഈ ആഴ്ചയോടെ പൂർത്തിയാകും. ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അടുത്തയാഴ്ചയോടെ അദ്ദേഹം ജയിൽ മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് 20-ഓടെ ശിക്ഷാ കാലാവധി ഔദ്യോഗികമായി അവസാനിക്കുന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ ആരംഭിക്കും. ജയിൽ മോചനത്തിന് ശേഷമുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ റിയാദിലെ റഹീം സഹായസമിതി സജീവമായി രംഗത്തുണ്ട്. സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കുന്നതോടെ ഇന്ത്യൻ എംബസി നാട്ടിലേക്ക് പോകാനുള്ള എമർജൻസി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി നൽകും. തുടർന്ന് നാടുകടത്തൽ കേന്ദ്രം വഴിയാകും റഹീമിനെ നാട്ടിലേക്ക് അയക്കുക. രണ്ട് പതിറ്റാണ്ട് നീണ്ട അനിശ്ചിതത്വങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ അബ്ദുൽ റഹീം അടുത്ത ആഴ്ചയോടെ നാടണയാൻ കഴിയുമെന്ന ആശ്വാസത്തിലാണ് കുടുംബവും പ്രവാസി സമൂഹവും.





























