പത്തനംതിട്ട: റാന്നിയില്‍ തെരുവുനായയുടെ കടിയേറ്റുമരിച്ച അഭിരാമിക്ക് പേവിഷബാധ. പുണെയിലെ സ്രവ സാമ്പിള്‍ പരിശോധനയിലാണ് സ്ഥിരീകരണം. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന അഭിരാമി ഇന്നാണ് മരിച്ചത്. മൂന്ന് കുത്തിവെപ്പ് എടുത്തിട്ടും ഗുരുതരാവസ്ഥയിലായിരുന്നു അഭിരാമി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലച്ചോറിലേക്ക് വൈറസ് പടർന്നതാണ് മരണ കാരണം.
പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിയെ ശനിയാഴ്ചയാണ് കോട്ടയം ഐസിഎച്ചിൽ പ്രവേശിപ്പിച്ചത്. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച പെൺകുട്ടിയുടെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിർത്തിയത്. വൈറസ് ബാധ തലച്ചോറിലേക്കും വ്യാപിച്ചതോടെ ഇന്ന് ഉച്ചയ്ക്ക് 1:45 ന് മരിച്ചു. എന്നാൽ പ്രാഥമിക ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഐസിഎച്ച് സൂപ്രണ്ട് ഡോ.ജയപ്രകാശ് പറഞ്ഞു. അഭിരാമിയുടെ കണ്ണിന് താഴെയേറ്റ ആഴത്തിലുള്ള മുറിവായിരിക്കാം ആരോഗ്യനില വഷളാകാൻ കാരണമെന്നുമാണ് വിശദീകരണം .






























