കോന്നി : കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ പത്തുപേർക്ക് പരിക്കേട്ടിട്ടുണ്ട്. ആംബുലൻസ് ഡ്രൈവർ മിഥുൻ, ആബുലൻസിലുണ്ടായിരുന്ന രോഗി ഉഷ നന്ദൻ ഭാര്യ ശോഭന എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലൻ, ലതാ അജിത, രാജമ്മ, മുരുകൻ എന്നിവരെ പത്തനാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ ഡ്രൈവറുൾപ്പെടെ ആംബുലൻസിൽ വന്ന നാലുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ വാരിയെല്ലുകൾക്ക് പരിക്കേറ്റു. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ സ്കൂൾ ജംഗ്ഷനിൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയ ആംബലുൻസാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ രണ്ടുവാഹനങ്ങളുടെയും മുൻവശം ഏറെക്കുറെ പൂർണമായും തകർന്നിട്ടുണ്ട്.
ബസ് ഫുട്‌പാത്തിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. പോലീസിനൊപ്പം നാട്ടുകാരും വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സ്ഥിരം അപകടമേഖലയാണ് കലഞ്ഞൂർ സ്കൂൾ ജംഗ്ഷൻ എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ വളവാണ് അപകടക്കെണിയാവുന്നത്. നിർമാണത്തിലെ അശാസ്ത്രീയതാണ് അപകടകാരണമെന്നും പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കമെന്നും നിന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നത്.





























