കോന്നി : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നു നല്‍കിയ ശേഷം കോന്നി റീച്ചില്‍ മാത്രം നടന്ന അപകടങ്ങളില്‍ പൊലിഞ്ഞത് ഇരുപത്തഞ്ചിലധികം ജീവനുകള്‍. കഴിഞ്ഞ ദിവസം കൊല്ലന്‍പടിയില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് ഇടിച്ച് ചികിത്സയില്‍ കഴിയവേ മരണപ്പെട്ട മുതുപേഴുങ്കല്‍ സ്വദേശി റ്റി.എസ് സഹദേവനാണ് അവസാനമായി മരണപ്പെട്ടയാള്‍. കോന്നി മാമ്മൂട് നടന്ന വാഹനാപകടത്തില്‍ പത്തനംതിട്ട ജില്ല കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടതും തലനാരിഴയ്ക്കാണ്. 2024 ല്‍ മാത്രം പതിനഞ്ച് പേരാണ് കോന്നി റീച്ചില്‍ മാത്രം നടന്ന അപകടങ്ങളില്‍ മരണപ്പെട്ടത്. നിര്‍മ്മാണം പൂര്‍ത്തിയാക്കി സംസ്ഥാന പാത പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയ ശേഷം അമിത വേഗതയിലും അശ്രദ്ധപൂര്‍വ്വമുള്ള ഡ്രൈവിംഗിലുമാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടായിട്ടുള്ളത്.
മലേഷ്യയില്‍ പോയി തിരികെ വന്ന നവദമ്പതികളെ കൂട്ടികൊണ്ട് വരാന്‍ പോയ ഒരു കുടുംബത്തിലെ നാല് പേര്‍ മുറിഞ്ഞകല്ലില്‍ അയ്യപ്പ ഭക്തരുടെ വാഹനവുമായി കൂട്ടിയിടിച്ച് മരണപ്പെട്ടതും വലിയ അപകടങ്ങളില്‍ ഒന്നായിരുന്നു. ചെറുതും വലുതുമായ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരും അനവധിയാണ്. ഇതര സംസ്ഥാന വാഹനങ്ങള്‍ ആണ് സംസ്ഥാന പാതയില്‍ അപകടങ്ങള്‍ ഉണ്ടാക്കിയതില്‍ ഏറെയും. സംസ്ഥാന പാത നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും പലയിടത്തും സിഗ്നല്‍ സംവിധാനങ്ങളും ക്യാമറകളും ഇല്ലാത്തതാണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമായി തീരുന്നത്. അതിര്‍ത്തി കടന്നു വരുന്ന ഇതര സംസ്ഥാന വാഹനങ്ങളെ നിയന്ത്രിക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിയുന്നില്ല.
കുമ്പഴ, മല്ലശ്ശേരി മുക്ക്, ഇളകൊള്ളൂര്‍ പള്ളിപ്പടി, പുളിമുക്ക്, ചിറ്റൂര്‍മുക്ക്, മാമ്മൂട്, എലിയറയ്ക്കല്‍, പൂവന്‍പാറ, കൊല്ലന്‍പടി, മുറിഞ്ഞകല്‍, കൂടല്‍, കലഞ്ഞൂര്‍ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ജങ്ക്ഷനുകളും അപകട മേഖലയായി മാറിയിട്ടുണ്ട്. സംസ്ഥാന പാതയിലെ പ്രധാന കേന്ദ്രമായ കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ പോലും ട്രാഫിക് സംവിധാനമില്ല. കാലങ്ങളായി ഇവിടെ സിഗ്നല്‍ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. മഴക്കാലത്ത് വാഹനങ്ങളുടെ ടയറുകള്‍ തെന്നി മാറുന്നതും അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത അപകടങ്ങള്‍ നടന്നിട്ടും ഇതിന് പരിഹാരം കാണുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.





























