റാന്നി : ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടങ്ങൾ നിത്യസംഭവമാകുന്നു. ഉതിമൂട് മുതൽ പ്ലാച്ചേരി വരെയുള്ള ഭാഗം മരണക്കെണിയായി മാറിയിരിക്കുകയാണ്. ശനിയാഴ്ച നടന്ന അപകടത്തില്‍ രണ്ട് ജീവനുകൾ കൂടി പാതയിൽ പൊലിഞ്ഞതോടെ വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ റബ്ബറൈസ്ഡ് ചെയ്തതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചതാണ് പ്രധാന വില്ലനായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വളവുകളിലും ഇറക്കങ്ങളിലും നിയന്ത്രണം വിടുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. മെച്ചപ്പെട്ട റോഡ് സൗകര്യം ദുരുപയോഗം ചെയ്ത് വാഹനങ്ങൾ അമിതവേഗതയിൽ പായുന്നു. പ്രധാന ജംഗ്ഷനുകളിലും വളവുകളിലും ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകളോ സിഗ്നലുകളോ ഇല്ല. പാതയോരത്തെ അശാസ്ത്രീയമായ പാർക്കിംഗ് കാഴ്ച മറയ്ക്കുന്നതിനും അപകടങ്ങൾക്കും കാരണമാകുന്നു. ഇന്നലെ നടന്ന അപകടവും പ്രദേശവാസികളെ കുറച്ചൊന്നുമല്ല ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
പ്ലാച്ചേരിയിൽ ഇരുചക്ര വാഹനവും മിനിവാനും തമ്മിൽ കൂട്ടിയിടിച്ചാണ് മരണങ്ങള്‍ സംഭവിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ”റോഡ് നന്നായാൽ യാത്ര സുഖകരമാകുമെന്നാണ് നാട്ടുകാര്‍ കരുതിയത്. എന്നാൽ ഇപ്പോൾ റോഡിലിറങ്ങാൻ തന്നെ പേടിയാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. വാഹനങ്ങളുടെ മരണപ്പാച്ചിൽ നിയന്ത്രിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ ഭാഗങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കണമെന്നും പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കർശന പരിശോധന വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആധുനിക രീതിയിലുള്ള സ്പീഡ് ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കുന്നത് അമിതവേഗത കുറയ്ക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.






























