അടൂര്‍ : അപകടങ്ങള്‍ കുറയ്ക്കുവാന്‍ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് അധികാരികള്‍ ആവര്‍ത്തിച്ച് അവകാശപ്പെടുമ്പോഴും എം.സി റോഡിലെ അപകടങ്ങള്‍ക്ക് കുറവില്ല. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുകയും പോലീസ് – മോട്ടോര്‍ വാഹന വകുപ്പുകളുടെ പരിശോധനകളുമെല്ലാം കൃത്യമായി നടക്കുമ്പോഴും എം.സി റോഡിലെ അപകടങ്ങള്‍ കുറയാത്തതാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മാതൃകാ പാതയാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം സുരക്ഷാ ക്രമീകരണങ്ങള്‍ എം.സി റോഡില്‍ ഏര്‍പ്പെടുത്തിയത്. എന്നിട്ടും ആഴ്ചയില്‍ രണ്ടിലധികം അപകടങ്ങള്‍ നടക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ വടക്കടത്ത്കാവ് ജംഗ്ഷനില്‍ കെ.എസ്.ആര്‍.റ്റി.സി ബസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് കയറിയതാണ് ഏറ്റവും ഒടുവില്‍ നടന്ന അപകടം.
രണ്ട് ദിവസം മുന്‍പ് ഇതേ സ്ഥലത്ത് തന്നെ കാറും ബൈക്കും കൂട്ടിയിടിച്ച് വടക്കേടത്ത്കാവ് മൂന്നാം ബറ്റാലിയന്‍ പോലീസ് ക്യാമ്പിലെ ഹവില്‍ദാര്‍ കരുനാഗപ്പള്ളി ആലുംകടവ് മരുതൂര്‍കുളങ്ങര സൗത്ത് പുത്തന്‍പുരയില്‍ എസ്.സച്ചു (44) മരണപ്പെട്ടിരുന്നു. ജൂലൈ 29 ന് പുലര്‍ച്ചെ ഇതേ സ്ഥലത്ത് ലോറികള്‍ കൂട്ടിയിടിച്ചും അപകടം നടന്നു. കഴിഞ്ഞ വെള്ളിയാഴ്ച മിത്രപുരത്ത് കെ.എസ്.ആര്‍.റ്റി.സി ബസുകള്‍ തമ്മിലും കൂട്ടിയിടിച്ചു. കെ.എസ്.ആര്‍.റ്റി.സി ബസുകളാണ് അടുത്തിടെയായി ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെട്ടിട്ടുള്ളത്.
അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളായി പോലീസും മോട്ടോര്‍ വാഹന വകുപ്പും ചൂണ്ടിക്കാട്ടുന്നത്. ഏനാത്ത് എം.ജി ജംഗ്ഷന്‍, പുതുശ്ശേരി, കിളിവയല്‍, വടക്കടത്ത്കാവ്, വട്ടത്തറപ്പടി, മിത്രപുരം, അരമനപ്പടി എന്നിവയാണ് പ്രധാന അപകട മേഖലകള്‍. അതിവേഗവും മദ്യപിച്ചുള്ള വാഹനമോടിക്കലും അപകടകരമായ ഓവര്‍ ടേക്കിങ്ങുമെല്ലാം എം.സി റോഡിലെ അപകടങ്ങള്‍ക്ക് പ്രധാന കാരണങ്ങളാണ്. റോഡിലെ വിവിധ വരകളും അടയാളങ്ങളും എന്തിനെ സൂചിപ്പിക്കുന്നു എന്നത് പല ഡ്രൈവര്‍മാര്‍ക്കും അറിയില്ല എന്നതും അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കുന്നു.
































