കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി. തൊടുപുഴ പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ വിജേഷിനെതിരെയാണ് പരാതി. പാലാരിവട്ടത്ത് ‘പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട യുവതി’ എന്ന പേരിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഘ്പരിവാർ പ്രൊഫൈലുകൾ ഇത് വലിയ തോതിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുകയും ചെയ്തിരുന്നു. പാലാരിവട്ടത്ത് ഇങ്ങനെയൊരു സംഭവം നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
2024ൽ ബെംഗളൂരുവിൽ നടന്ന സംഭവത്തിന്റെ ഫോട്ടോയാണ് ഇതെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്. അതിനിടെയാണ് സംഘ്പരിവാർ പ്രചാരണം ഏറ്റവും ഹീനമായ ഭാഷയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പങ്കുവെച്ചിരിക്കുന്നത്. പക്ഷേ ‘മാന്തിയത് പട്ടിയല്ല, മദ്രസ പന്നികൾ ആണെന്ന് സിസിടിവി നോക്കിയപ്പോൾ മനസ്സിലായി’ എന്നാണ് പോസ്റ്റിലുള്ളത്. ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് തൊടുപുഴ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയാണ് പരാതി നൽകിയത്.































