ഇലവുംതിട്ട :ഇലവും തിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ നെക്ലസും മുപ്പതിനായിരം രൂപയും കവർന്ന രണ്ടുപേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂർ മഞ്ഞിനിക്കര സ്വദേശി റബ്ബർ ഫാക്ടറിക്ക് സമീപം കോയിക്കകുന്നിൽ വീട്ടിൽ സിജോ സുനിൽ (20), ഇലവുംതിട്ട മെഴുവേലി സ്വദേശി ചന്ദനക്കുന്ന് എന്ന സ്ഥലത്ത് കുറവൻപ്രാക്കൽ ചന്ദ്രമംഗലം വീട്ടിൽ ശ്രീരാഗ് (19) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 9 മണിയോടെയായിരുന്നു പ്രതികൾ മോഷണം നടത്തിയത്.
ഇലവുംതിട്ടയിലെ ബാർ ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന മെഴുവേലി സ്വദേശിയുടെ ഓട്ടോറിക്ഷയുടെ ഡാഷ് ബോർഡ് കുത്തി തുറന്നാണ് ഇരുപ്രതികളും ചേർന്ന് സ്വർണവും പണവും അപഹരിച്ചത്. മെഴുവേലി സ്വദേശിയുടെ പരാതി രേഖപ്പെടുത്തി ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്ത ഇലവുംതിട്ട പോലീസ് അന്ന് രാത്രി 10 മണിയോടെ രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചെടുത്ത സ്വർണവും പണവും കണ്ടെടുക്കുകയും ചെയ്തു. ഇലവുംതിട്ട സബ് ഇൻസ്പെക്ടർ (SHO)രാജേഷ് കുമാർ KR, പോലീസ് ഉദ്യോഗസ്ഥരായ നവീൻ N, വിഷ്ണുരാജ് R, അനന്ദു S എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു.































