കോഴിക്കോട്: ഓണാഘോഷത്തിൻ്റെ ഭാഗമായുള്ള ഡ്രസ് കോഡുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസുകാരിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് അനിഷ്ട സംഭവങ്ങള്‍ നടന്നത്. തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ഒമ്പതാം ക്ലാസുകാരിയെ മര്‍ദ്ദിക്കുകയായിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് കൂടത്തായി, മുഡൂര്‍, മേപ്പള്ളി പ്രദേശങ്ങളില്‍ നിന്നുള്ള എണ്‍പതോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ക്ലാസ് ബഹിഷ്‌കരിച്ചു.
കുറ്റക്കാരായ രണ്ട് വിദ്യാര്‍ത്ഥിനികളെ സ്‌കൂള്‍ മാനേജ്‌മെന്റ് നിലവില്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടിലാണ് നാട്ടുകാരും കുട്ടിയുടെ സഹപാഠികളും. കേവലം താല്‍ക്കാലിക സസ്‌പെന്‍ഷന്‍ കൊണ്ട് കാര്യമില്ലെന്നും, ഭാവിയില്‍ ഇത്തരം അക്രമങ്ങളും റാഗിങ്ങും ആവര്‍ത്തിക്കാതിരിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ആവശ്യമെന്നും രക്ഷിതാക്കള്‍ പറയുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ കൃത്യമായ ഉറപ്പും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും ഉണ്ടാകുന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ പറഞ്ഞു.































