പത്തനംതിട്ട : വധശ്രമക്കേസിലെ പ്രതി ഇലവുംതിട്ട പോലീസിന്റെ പിടിയിലായി. നിരവധി അടിപിടി കേസുകളിൽ പ്രതിയായ മെഴുവേലി കല്ലൻമോടി വയ്യാനത്ത് പുത്തൻ വീട്ടിൽ ഷാജി പണിക്കരുടെ മകൻ ഷിജു ആർ പണിക്കരെ(29)യാണ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. കല്ലൻമോടി പാറയിൽ വീട്ടിൽ സോമൻ ടി പി(58)യ്ക്കാണ് ഗുരുതരമായ പരിക്കേറ്റത്. പ്രതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചപ്പോൾ ഒഴിഞ്ഞുമാറിയത്തിനെതുടർന്ന് കീഴ്ത്താടിയെല്ലിന് പരിക്കേൽക്കുകയായിരുന്നു. ബുധൻ ഉച്ചയ്ക്ക് കല്ലൻമോടി റോഡിൽവച്ചാണ് ആക്രമണമുണ്ടായത്. ഷിജുവിന്റെ പിതാവുമായി സോമൻ മുമ്പ് വാക്കുതർക്കമുണ്ടായ കാരണം പറഞ്ഞാണ് ഉപദ്രവിച്ചത്.
ഇടികൊണ്ട് താഴെവീണ സോമന്റെ നെഞ്ചിൽ കയറിയിരുന്ന് തലയിലും മുഖത്തും ഷിജു മർദ്ദിച്ചു. സംഭവത്തിൽ കേസെടുത്ത ഇലവുംതിട്ട പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ ഇയാൾ മുങ്ങി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തെതുടർന്ന് പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാർ, പ്രത്യേക പോലീസ് സംഘത്തെ അന്വേഷണത്തിന്ന് നിയോഗിച്ചു. നെടിയകാലയിൽ വെച്ച് ഇന്നുരാവിലെ പ്രതിയെ പിടികൂടുകയായിരുന്നു. പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ഷിജു. ഇലവുംതിട്ട പോലീസ് ഇൻസ്‌പെക്ടർ ദീപു ഡി, എസ് ഐമാരായ വിഷ്ണു ആർ, കെ എൻ അനിൽ, എസ് സി പി ഓ സന്തോഷ്‌കുമാർ, സി പി ഓ മായ രാജേഷ്, അനിൽ,ആഷർ, സച്ചിൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.