കണ്ണൂർ : എകെജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സിപിഎം പ്രവർത്തകരായ രണ്ട് പ്രതികൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് നാടകീയമായ ഈ സംഭവങ്ങൾ അരങ്ങേറിയത്. ബിജെപി പ്രവർത്തകനെ ആക്രമിച്ച കേസിൽ പോലീസ് കാവലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. അഴീക്കോട് മൂന്നു നിരത്തിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തത്. ഈ സംഘർഷത്തിൽ ബിജെപി പ്രവർത്തകനായ ഷൈജുവിന് തലയ്ക്ക് പരിക്കേറ്റിരുന്നു. തിരിച്ചുണ്ടായ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് അമലും ജിനേഷും കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സ തേടിയത്.
പോലീസിനെ തടഞ്ഞുവെച്ച് ആസൂത്രിത മോചനം പ്രതികളുടെ സുഹൃത്തുക്കളായ എട്ട് സിപിഎം പ്രവർത്തകർ ആശുപത്രിയിലെത്തി കാവലുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് തടഞ്ഞുവെച്ചാണ് പ്രതികളെ രക്ഷപ്പെടുത്തിയത്. വളപട്ടണം പോലീസ് സ്റ്റേഷനിലെ സി.പി.ഒ മിഥുൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഘം കൈപിടിച്ചു തിരിക്കുകയും തടഞ്ഞുവെക്കുകയും ചെയ്തു. ഈ സമയം പ്രതികൾ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു എന്ന് പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് ആശുപത്രി അധികൃതർ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി. ആശുപത്രിയിൽ വെച്ച് പോലീസുകാരെ ആക്രമിച്ച് പ്രതികളെ മോചിപ്പിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. രക്ഷപ്പെട്ട പ്രതികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയെങ്കിലും ഇതുവരെ ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല.






























