മാവേലിക്കര : വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചകേസിലെ പ്രതികളെ പോലീസ് അറസ്റ്റ്ചെയ്തു. കണ്ണമംഗലം മറ്റം തെക്ക് തെക്കേടുത്ത് തറയിൽ ഷിജോ ഷാജി (22), തെക്കേക്കര പല്ലാരിമംഗലം വിഷ്ണുമായയിൽ വിഷ്ണു (21), പെരിങ്ങാല ഈരേഴ തെക്ക് കൃഷ്ണ ഭവനിൽ രാകേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഈരേഴ തെക്ക് വന്‍മേലി മുറിയില്‍ ഹരീഷ് കുമാറിന്റെ മകന്‍ ആകാശ് (20) ആണ് ആക്രമണത്തിനിരയായത്. ഓഗസ്റ്റ് 13 ന് വൈകിട്ട് അഞ്ചരക്കാണ് സംഭവം.
മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ മാവേലിക്കര നഗരത്തിലെത്തിയ ആകാശ് വീട്ടിലേക്ക് മടങ്ങാന്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് കിഴക്ക് ഭാഗത്തെ കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തിരിക്കുകയായിരുന്നു. മിച്ചല്‍ ജങ്ഷന്‍ ഭാഗത്തു നിന്നും ബൈക്കിലെത്തിയ പ്രതികൾ ആകാശിനെ പിടിച്ച് ബൈക്കില്‍ കയറ്റി കൊണ്ടു പോയി. വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി ഉപദ്രവിച്ചു. ബൈക്കില്‍ കൊണ്ടുപോകവേ പ്ലയര്‍ ഉപയോഗിച്ച് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു.
പിന്നീട് പ്രതികള്‍ ആകാശിനെ ക്രൂരമായി മര്‍ദ്ദിക്കുകയും തൊഴിച്ചു താഴെയിടുകയും ചെയ്തു. ഏറെ നേരത്തെ പീഡനങ്ങള്‍ക്ക് ശേഷം ആകാശിന്റെ വീടിന് സമീപം ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. വീട്ടുകാര്‍ ആകാശിനെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ വിദ്യാര്‍ഥിയാണ് ആകാശ്.