കൊച്ചി: സിനിമ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ പ്രതി ജോജോ കുരിശിങ്കൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി പോലീസ് ഉദ്യോഗസ്ഥൻ്റെ യൂണിഫോം ധരിച്ചതിൽ അന്വേഷണത്തിന് പോലീസ്. കൊല്ലം കൊട്ടിയം സിഐ ആയിരുന്ന പി രാജേഷിൻ്റെ യൂണിഫോമാണ് ജോജോ ധരിച്ചിരുന്നത്. വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലാണ് സഹസംവിധായകൻ ജോജോ കുരിശിങ്കലിന് എതിരെ കേസെടുത്തത്. മോഡൽ നൽകിയ പരാതിയിൽ എറണാകുളം മരട് പോലീസാണ് കേസെടുത്തത്.
ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടതിന് ശേഷമാണ് വാഗ്ദാനം നൽകിയത്. ജോജോ മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്നും എന്നാൽ ഇത് മറച്ചു വെച്ചാണ് വിവാഹ വാഗ്ദാനം നടത്തിയതെന്നും പെൺകുട്ടി പരാതിയിൽ ആരോപിച്ചു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതോടേ പ്രതി കൂരമായി മർദിച്ചെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടുകാരുമായും ജോജോ ബന്ധം സ്ഥാപിച്ചിരുന്നു. തുടര്‍ന്ന് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി ഉപദ്രവിക്കുകയും മർദ്ദിക്കുകയും ചെയ്തു. ബന്ധത്തിൽ നിന്നും പിന്മാറിയ യുവതിയെ പ്രതി പിന്തുടർന്ന് ഉപദ്രവിച്ചു. യുവതിക്ക് മറ്റൊരു വിവാഹാലോചന വന്നതോടെയാണ് പോലീസിൽ പരാതി നൽകിയത്.





























