ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി പഠിക്കാൻ ഡിഎംകെ ഒരുങ്ങുന്നു. മണ്ഡലങ്ങളിൽ താഴേത്തട്ടിൽ എത്തി തോൽവിക്കുള്ള കാരണങ്ങൾ പഠിക്കാനായി 38 അംഗ കമ്മിറ്റി ഡിഎംകെ രൂപം നൽകി. താഴേത്തട്ടിലുള്ള പ്രവർത്തകരുടെയും പാർട്ടി ഘടകങ്ങളുടെയും വികാരം മനസ്സിലാക്കാനായി 234 മണ്ഡലങ്ങളിലേക്കും കമ്മിറ്റി അംഗങ്ങളെ അയയ്ക്കുമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിൻ അറിയിച്ചു. പാർട്ടി പ്രവർത്തകരെ കേട്ട് അവരുടെ കാഴ്ചപ്പാടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന് കമ്മിറ്റി അംഗങ്ങൾക്ക് സ്റ്റാലിൻ നിർദേശം നൽകി. ജൂൺ അഞ്ചിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സ്റ്റാലിൻ്റെ നിർദേശം.
റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ അവസാനത്തോട തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും പാർട്ടിയിൽ നടത്താനാണ് ഡിഎംകെയുടെ തീരുമാനം. “പാർട്ടി ആസ്ഥാനത്തെയും എന്നെയും പ്രതിനിധീകരിച്ചാണ് നിങ്ങളെ അയയ്ക്കുന്നത്. നിങ്ങൾ എൻ്റെ കാതുകളായാണ് പോകുന്നത്. വ്യക്തിപരമായ യോജിപ്പോ വിയോജിപ്പോ കണക്കിലെടുക്കാതെ നിങ്ങൾ പാർട്ടി പ്രവർത്തകർ പറയുന്ന സത്യം കേട്ട്, അത് കൃത്യമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് നിങ്ങളുടെ ഏക കർത്തവ്യം. അവർ എന്നെ നേതാവെന്ന നിലയിൽ വിമർശിച്ചാലും കുഴപ്പമില്ല, അതും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം”- സ്റ്റാലിൻ കമ്മിറ്റി അംഗങ്ങളോട് നിർദേശിച്ചു.





























