ആഗ്ര: 65 കാരിയെ ബലാത്സംഗം ചെയ്തതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ 29 കാരൻ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ഉത്തം എന്ന മനോജ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പ്രതി കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഒരു ഗ്രാമ പ്രദേശത്ത് വെച്ച് പ്രതിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും അയാൾ പൊലീസിന് നേരെ വെടിവെക്കുകയും സ്വയം പ്രതിരോധത്തിനായി തിരിച്ച് വെടിയുതിർക്കുകയും ചെയ്യുകയായിരുന്നും ഉദ്യോഗസ്ഥർ പറയുന്നു.പ്രതിക്ക് ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് മരിക്കുകയുമായിരുന്നെന്ന് മഥുര എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു.
മെയ് 26ന് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന വയോധികക്ക് ബൈക്കിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. വയോധികയെ ആക്രമിച്ച ശേഷം ആഭരണങ്ങളും കവർന്നെന്നും പരാതിയിലുണ്ട്. പരാതി ലഭിച്ചെങ്കിലും പ്രതി ഒളിവിലായിരുന്നു. വ്യാഴാഴ്ച യമുന എക്സ്പ്രസ് വേയിലെ ജഗദീഷ്പൂർ അണ്ടർപാസിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടിയത്.





























