ഗാസിയാബാദ് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ജസീം (ഛോട്ടു) പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒളിവിലായിരുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിലാമോർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ചാണ് വെടിവെപ്പുണ്ടായത്. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്. ഏപ്രിൽ 11-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മിഠായി നൽകി വശീകരിച്ച് നാല് വയസ്സുകാരിയെ ജസീം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പ്രതി, മൃതദേഹം ഷാലിമാർ ഗാർഡനിലെ ഒരു കാറിനടിയിൽ ഒളിപ്പിച്ചു കടന്നുകളഞ്ഞു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലം വളഞ്ഞപ്പോൾ പ്രതി വെടിയുതിർക്കുകയായിരുന്നു. ആത്മരക്ഷാർത്ഥം പോലീസ് നടത്തിയ തിരിച്ചടിയിലാണ് ജസീം കൊല്ലപ്പെട്ടത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ക്രൂരകൃത്യത്തിൽ പ്രതിക്കായി ഒരാഴ്ചയിലേറെയായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയായിരുന്നു.






























