പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് മാത്തൂരിലാണ് സംഭവം. സതീഷ് കുമാർ എന്ന ആൾക്കാണ് ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സതീഷിന്റെ സുഹൃത്തിന്റെ സഹോദരനാണ് ഇയാൾക്ക് നേരെ ആക്രമണം നടത്തിയത്. രോഗിയായ സുഹൃത്തിനെ കാണാനായി അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയപ്പോഴാണ് സതീഷിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രമേഷിനെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി. ആസിഡ് ആക്രമണത്തിനിരയായ സതീഷ് കുമാറും പ്രതി രമേഷിന്റെ സഹോദരനും അടുത്ത സുഹൃത്തുക്കളാണ്. രമേഷിന്റെ സഹോദരൻ വീട്ടിൽ അസുഖ ബാധിതനായി കിടക്കുകയാണ്.
ഇയാളെ കാണാനായി സതീഷ് പ്രതിയുടെ വീട്ടിലെത്തി. രോഗിയെ കണ്ട് സുഖവിവരങ്ങൾ തിരക്കിയ ശേഷം തിരിച്ചുപോകാനൊരുങ്ങവെയാണ് ആസിഡ് ആക്രമണമുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയാണ് രമേഷ് സതീഷിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ചത്. കഴുത്തിലും ശരീരത്തിന്റെ പുറകിലും ഗുരുതരമായി പൊള്ളലേറ്റു. ബഹളം കേടുവന്ന അയൽവാസികളും നാട്ടുകാരും ചേർന്നാണ് സതീഷിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ രമേഷ് സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു. തുടർന്ന് പോലീസ് ഇയാൾക്കായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ ഇന്നലെ കോയമ്പത്തൂരിൽ വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.
രമേഷിന്റെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽ സതീഷ് ഇടപെട്ടതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് വിവരം. ഈ പ്രശ്നത്തിന്റെ പേരിൽ രമേഷിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടുകാർ തനിക്കെതിരായതിനും കാരണക്കാരൻ സതീഷ് ആണെന്നാണ് രമേഷ് കരുതി. ഇതിന് പകരം വീട്ടാൻ കാത്തുനിൽക്കേയാണ് അപ്രതീക്ഷിതമായി സതീഷ് വീട്ടിലേക്ക് എത്തുന്നത്. ഈ സമയം റബ്ബർ പാൽ ഉറയൊഴിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് രമേശ് സതീഷിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു





























