ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ. പൊതു പ്രാധാന്യമുള്ള വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം നിയമസഭ നടപടിക്രമങ്ങളെ നാടകീയ പ്രകടനമാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു. വിജയ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ സിനിമാറ്റിക് ശൈലിയും നാടകീയ നിമിഷങ്ങളും ശ്രദ്ധ ആകർഷിച്ചതിന് പിന്നാലെയാണ് സ്റ്റാലിന്റെ പരാമർശം. ജനപ്രതിനിധികൾക്ക് ഗൗരവമായ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയാണ് നിയമസഭയെന്നും അത് ‘ലൈവ് കാമറയോ സിനിമാ സെറ്റോ അല്ല’ എന്നും മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. നിയമസഭയിൽ ഏകദേശം ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിനിടെ വിജയ് ഡി.എം.കെയെ രൂക്ഷമായി വിമർശിക്കുകയും അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
പ്രസംഗത്തിന്റെ അവസാനത്തിൽ ‘എല്ലാം അവസാനിച്ചു’ എന്ന അർഥം വരുന്ന രീതിയിലുള്ള സ്റ്റാലിന്റെ വൈറൽ കൈയംഗ്യം അനുകരിച്ചത് സഭയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനെ തുടർന്ന് ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിജയിയുടെ നടപടി സഭയുടെ അന്തസ്സിന് യോജിച്ചതല്ലെന്നും രാഷ്ട്രീയ എതിരാളികളെ പരിഹസിക്കാൻ നിയമസഭയെ ഉപയോഗിക്കരുതെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ട വേദിയെ രാഷ്ട്രീയ നാടകത്തിനുള്ള വേദിയാക്കി മാറ്റുകയാണെന്നാണ് ഡി.എം.കെയുടെ ആരോപണം. പ്രതിപക്ഷത്തെ ഇടപെടാൻ അനുവദിക്കാതെ വിജയിയുടെ പ്രസംഗം ഒരു സിനിമാ സീക്വൻസ് പോലെ തുടരാൻ സ്പീക്കർ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.





























