പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മൈലപ്രാ, മണ്ണാറക്കുളഞ്ഞി, ഉതിമൂട് ഭാഗങ്ങളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മൈലപ്രാ മണ്ഡലം കോൺഗ്രസ് പ്രവർത്തകയോഗം സംസ്ഥാന സർക്കാരിനോടും ബന്ധപ്പെട്ട കെ.എസ്.റ്റി.പി അധികൃതരോടും ആവശ്യപ്പെട്ടു. ഈ ഭാഗങ്ങളിൽ അടുത്ത നാളുകളിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് ജീവഹാനി സംഭവിക്കുകയും പലർക്കും ഗുരുതരമായി പരുക്ക് ഏൽക്കുകയും ചെയ്തതായും ഇത് റോഡ് നിർമ്മാണത്തിലെ അശാസ്ത്രിയതയും അപാകതയും മൂലമാണെന്നും യോഗം ചൂണ്ടിക്കാട്ടി. മണ്ണാറക്കുളഞ്ഞിയിൽ സ്വകാര്യ വ്യക്തികൾ നല്കിയിട്ടുള്ള കേസുകൾ മൂലം ഈ ഭാഗത്തെ കൊടും വളവിൽ പണികൾ നടത്താത്തതു മൂലം വൻ അപകട സാദ്ധ്യതയാണ് നിലനിൽക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.
കേസ് നടത്തിപ്പിൽ കെ.എസ്. റ്റി. പി അധികൃതരുടെ വീഴ്ച്ചയും പല ഭാഗങ്ങളിലും സ്ഥലം ഏറ്റെടുക്കുന്നതിൽ ഉൾപ്പെടെ സർക്കാർ അധികൃതർ നടത്തിയ വിട്ടുവീഴ്ച്ചകളും റോഡ് പണിയിലെ അഴിമതിയുമാണ് നിരന്തരമായ അപകടങ്ങൾക്ക് കാരണമെന്ന് മണ്ഡലം പ്രവർത്തക യോഗം കുറ്റപ്പെടുത്തി. റോഡിലെ വലിയ വളവുകൾ ഇല്ലാതാക്കി പുനർനിർമ്മാണം നടത്തിയും സിഗ്നലിഗ് സംവിധാനം കുറ്റമറ്റ രീതിയിൽ മെച്ചപ്പെടുത്തിയും അപകടങ്ങൾക്ക് പരിഹാരം കാണമെന്ന് കോൺഗ്രസ് പ്രവർത്തകയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിത്സൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ പി.കെ.ഗോപി, ജെയിംസ് കീക്കരിക്കാട്ട്, മുൻ മണ്ഡലം പ്രസിഡന്റ് മാത്യു തോമസ്സ്, സി.യു.സി ജില്ലാ കോർഡിനേറ്റർ ജെസ്സി വർഗീസ്, സിബി ജേക്കബ്, മഞ്ജു സന്തോഷ്, വി.കെ സാമുവൽ ,എം.കെ സുരേന്ദ്രൻ, ഓമന വർഗീസ്, കെ.കെ പ്രസാദ് ,ആകാശ് മാത്യു വർഗീസ് , ലിബു മാത്യു, രാജു പുല്ലൂർ, പ്രസാദ് ഉതിമൂട് , തോമസ്സ് ഏബ്രഹാം, മാത്തുകുട്ടി വർർഗീസ്, ജേക്കബ് കൈപ്പശ്ശേരി എന്നിവർ പ്രസംഗിച്ചു.





























