തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്ക് പിന്നാലെ കർശന നടപടിയുമായി സിറ്റി പോലീസ് കമ്മീഷണർ. ഈ മാസം ഏഴാം തീയതിയാണ് ജയിലിലെ ഹോമിയോ ഡിസ്പെൻസറിക്കുള്ളിൽ മരുന്നുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. വിവരം ഉടൻ തന്നെ ജയിൽ അധികൃതർ പൂജപ്പുര പോലീസിനെ അറിയിച്ചെങ്കിലും ഏഴ് ദിവസം കഴിഞ്ഞിട്ടും ഫോൺ ഏറ്റുവാങ്ങാനോ കേസെടുക്കാനോ പോലീസ് തയ്യാറായിരുന്നില്ല.
ജയിലിലെ ആശുപത്രി സ്റ്റോറിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രാഷ്ട്രീയ തടവുകാരായ രണ്ട് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോത്തൻകോട് രജി വധക്കേസിലെ പ്രതിയും രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ പ്രതിയും എസ്ഡിപിഐ പ്രവർത്തകനും ആയ രണ്ട് പേരെയാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ ഫോൺ കസ്റ്റഡിയിലെടുത്ത പോലീസ്, ഫോണിന്റെ സിഡിആർ രേഖകൾ പരിശോധിക്കുന്നതിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇതിന് ശേഷം പ്രതികളെന്ന് സംശയിക്കുന്ന വിനീത്, മുഹമ്മദ് അസ്ലം എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്യും.






























