കൊല്ലം : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിലും പരീക്ഷാ ക്രമക്കേടിലും പ്രതിഷേധിച്ച് കേരളത്തിലുടനീളം എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ അരങ്ങേറി. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ജില്ലകളിൽ വിദ്യാർത്ഥികളും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിൽ വലിയ സംഘർഷമാണ് ഉണ്ടായത്. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറിച്ചിടാൻ വിദ്യാർത്ഥികൾ ശ്രമിച്ചതോടെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പെൺകുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് ഈ മാർച്ചിൽ പങ്കെടുത്തത്. പോലീസിന്റെ തടസ്സങ്ങൾ അവഗണിച്ച് ബാരിക്കേഡിന് മുകളിൽ കയറിയും റോഡിൽ കുത്തിയിരുന്നും വിദ്യാർത്ഥികൾ പ്രതിഷേധം തുടർന്നു.
കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും സംഘർഷത്തിൽ കലാശിച്ചു. ഇവിടെ ബാരിക്കേഡുകൾ ഭേദിച്ച് വിദ്യാർത്ഥികൾ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറി. ബാരിക്കേഡിന് മുകളിൽ കയറിയ പ്രവർത്തകരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിട്ടു. പോലീസും വിദ്യാർത്ഥികളും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടാവുകയും പോലീസ് വലയം ഭേദിച്ച് പ്രതിഷേധക്കാർ അകത്തേക്ക് പ്രവേശിക്കുകയും ചെയ്തു. കോഴിക്കോട്, കൊല്ലം എന്നിവ കൂടാതെ മലപ്പുറം, കണ്ണൂർ, കാസർകോട്, അരീക്കോട് എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.






























