കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വ. വി.എൻ.അനിൽകുമാറാണ് രാജിവെച്ചത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിൽ തീരുമാനം അറിയിച്ചു. വിചാരണക്കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് പ്രോസിക്യൂട്ടറുടെ രാജി. ഈ കേസിൽ ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടർ രാജിവെയ്ക്കുന്നത്. നേരത്തെയും വിചാരണ കോടതി നടപകളിൽ പ്രതിഷേധിച്ച് തന്നെയാണ് പ്രോസിക്യൂട്ടർ രാജി വെച്ചത്.
കേസിൽ വിചാരണ നിർത്തിവെയ്ക്കണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണം നടക്കുന്നതിനാലാണ് വിചാരണ നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടത്. പോലീസിന്റെ ആവശ്യം കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസിൽ തുടരന്വേണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ രംഗത്തുവന്നിരുന്നു. വിചാരണക്കോടതിയിലാണ് ഈ ആവശ്യം ഉയർത്തിയത്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ നടൻ ദിലീപ് കണ്ടെന്ന നടന്റെ മുൻ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയത്.





























