ദില്ലി : സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീകോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ വിചാരണ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദ്ദേശം നൽകാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന് വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാം.
വിചാരണകോടതി സമയം നീട്ടാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കിൽ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീം കോടതി അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും അതിനാൽ വിചാരണ സമയം നീട്ടാൻ അനുവദിക്കണമെന്നുമാണ് സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടത്.
സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയാണെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തു. ദിലീപിനായി മുതിർന്ന അഭിഭാഷകൻ മുകള്‍ റോത്തഗിയാണ് ഹാജരായത്. വിചാരണ നീട്ടി വയ്ക്കാൻ പല അടവുകളും സംസ്ഥാനം പകറ്റുകയാണെന്നും സർക്കാരിന് വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു.