കൊച്ചി: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ച് ഇത് പരിഗണിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമർപ്പിച്ച ഹർജിയിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. നേരത്തെയും അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതിൽനിന്ന് കൗസർ എടപ്പഗത്ത് പിൻമാറിയിട്ടുണ്ട്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിനെ തുടർന്ന് 2019ൽ എറണാകുളം സ്പെഷൽ അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ഹൈക്കോടതി ഭരണ വിഭാഗം നൽകിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതാണ് അതിജീവിത ചോദ്യം ചെയ്യുന്നത്. നടപടി നിയമപരമല്ല എന്നാണ് ആക്ഷേപം. അതിജീവതയുടെ ആവശ്യപ്രകാരം വനിത ജഡ്ജിയെ വിചാരണയ്ക്കായി നിയോഗിച്ചിരുന്നു. വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്നമില്ലെന്നാണ് നിലവിൽ അതിജീവതയുടെ നിലപാട്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തിങ്കളാഴ്ച ഈ കേസ് പരിഗണിക്കുക.





























