റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനമായി. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്ര ക്ലശം പരിഹരിക്കുന്നതിന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ വിളിച്ചുചേർത്ത മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ആർടിസി അധികൃതരുടെയും സ്വകാര്യ ബസ് ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. യാത്രാ ക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് റൂട്ടുകൾ പുനർനിർണയിക്കുന്നതിന് കെഎസ്ആർടിസി, മോട്ടോർ വാഹന വകുപ്പ്, സ്വകാര്യ ബസ്സുടമകൾ എന്നിവർ പ്രത്യേകം യോഗം ചേരും.
കോവിഡ് കാലഘട്ടത്തിനുശേഷം ഉൾനാടൻ പ്രദേശങ്ങളുടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിയത് ഈ പ്രദേശങ്ങളിൽ യാത്രാ ക്ലേശത്തിന് ഇടയാക്കി. അടച്ചിടലിന് ശേഷം നൂറുകണക്കിന് ബസുകൾ സർവീസിന് ഇറക്കാത്തത് കാരണം പ്രധാന കേന്ദ്രങ്ങളിലേക്ക് പോലും ബസ് സർവീസുകൾ ഇപ്പോൾ കുറവായിരിക്കുന്നു. ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ഇത് വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
നിർത്തിവെച്ച സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുവാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന സ്വകാര്യ ബസുകളും സർവീസ് നടത്താൻ യോഗത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കാം എന്ന് എംഎൽഎ യോഗത്തിൽ ഉറപ്പ് നൽകി.
ഓണക്കാലത്തിന് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും സർവീസുകൾ ആരംഭിച്ച് യാത്രാക്ലേശം ഇല്ലാതാക്കുകയാണ് ലക്ഷ്യം.





























