ചെന്നെെ : അണ്ണാ ഡിഎംകെ വിട്ട് നടി ഗൗതമി. രാഷ്ട്രീയ സൗഹചര്യങ്ങള്‍ പരിഹണിച്ചാണ് തീരുമാനമെന്നാണ് പ്രതികരണം. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഗൗതമി രാജിവച്ചിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ ആയിരുന്നു ഗൗതമി. കാല്‍ നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് എടപ്പാളി പളനിസ്വാമിയില്‍ നിന്ന് അവര്‍ എഐഡിഎംകെ അംഗത്വം സ്വീകരിച്ചത്. തന്‍റെ പണം തട്ടിയെടുത്ത സി അഴകപ്പന്‍ എന്നയാളെ ബിജെപി നേതാക്കള്‍ പിന്തുണച്ചു എന്നാരോപിച്ചാണ് അവര്‍ ബിജെപി വിട്ടത്. പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെന്നും രാജപാളയം നിയമസഭാ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് തന്നെ കബളിപ്പിച്ചുവെന്നും ഗൗതമി ആ സമയത്ത് ആരോപിച്ചിരുന്നു.
എഐഎഡിഎംകെ ടിക്കറ്റില്‍ രാജപാളയം സീറ്റില്‍ നിന്നുതന്നെ മത്സരിക്കാനുള്ള ആഗ്രഹം അവര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും സീറ്റ് ലഭിച്ചില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് അവര്‍ സജീവമായി ഉണ്ടായിരുന്നു. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി പ്രചാരണ സെക്രട്ടറിയും ആയിരുന്നു അവര്‍. കഴിഞ്ഞ ഏഴ് വര്‍ഷമായി രാജപാളയം മണ്ഡലത്തില്‍ താന്‍ സജീവമാണെന്നും മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ലെങ്കിലും ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും ഗൗതമി നേരത്തെ പറഞ്ഞിരുന്നു.





























