ഭോപ്പാൽ: മധ്യപ്രദേശില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആദിവാസി യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചു. പ്രവേശ് ശുക്ലയെന്നായാളാണ് യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ചത്. ഇയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. കർശന നടപടി സ്വീകരിക്കുമെന്നും ദേശീയ സുരക്ഷാ നിയമം ചുമത്താൻ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അതേസമയം പ്രവേശ് ശുക്ല ബിജെപി നേതാവൊണെന്നും സംഭവം മധ്യപ്രദേശിന് അപമാനകരമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
മധ്യപ്രദേശിലെ സിധിയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രവേഷ് സിധിയിലെ ബിജെപി പ്രവർത്തകനാണെന്നും കേദാർ ശുക്ലയുടെ സഹായി ആണെന്നും നിരവധി പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. പ്രവേശ് ശുക്ലയുടെ പിതാവ് ഇത് സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. എന്നാൽ തനിക്ക് മൂന്ന് സഹായികളാണ് ഉള്ളതെന്നും പ്രവേഷ് അവരിൽ ഒരാളല്ലെന്നും പ്രവേഷുമായി തനിക്ക് ബന്ധമില്ലെന്നും കേദാർ വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.





























