കവരത്തി : വിവാദങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ നാളെ ദ്വീപിലെത്തുമ്പോൾ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം. അതേസമയം ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ് നൽകിയതിനെ ചൊല്ലി ബിജെപി ലക്ഷദ്വീപ് ഘടകത്തിൽ പൊട്ടിത്തെറി തുടരുകയാണ്. കേസ് കൊടുത്തതിനെ ന്യായീകരിച്ച് എ പി അബ്ദുള്ളക്കുട്ടി ബിജെപി കമ്മിറ്റിയിൽ നടത്തിയ സംഭാഷണം പുറത്ത് വന്നു.
ബിജെപി ലക്ഷദ്വീപ് സംസ്ഥാന നേതാക്കളുമായി പ്രഭാരി എ പി അബ്ദുള്ളക്കുട്ടി വാട്സാപ് വഴി നടത്തിയ മീറ്റിംഗിലെ സംഭാഷണമാണ് പുറത്ത് വന്നത്. ഐഷ സുൽത്താനയ്ക്കെതിരെ കേസ് കൊടുക്കാനുള്ള തീരുമാനം നേതൃത്വം ആലോചനകളില്ലാതെ നടത്തിയതാണെന്നും ലക്ഷദ്വിപിൽ പാർട്ടിയ്ക്കെതിരായ വികാരം ശക്തമാണെന്നും നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടുന്നുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ തീരുമാനം പുനഃപരിശോധിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയിലും നേതാക്കൾ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചർച്ചയ്ക്ക് മറുപടി നൽകിയ അബ്ദുള്ളക്കുട്ടി കേസ് പിൻവലിക്കാനാകില്ലെന്ന് നേതാക്കളെ അറിയിക്കുന്നുണ്ട്.