കണ്ണൂർ; കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അപമാനിച്ചതില്‍ മനംനൊന്തുള്ള എഡിഎമ്മിന്‍റെ മരണത്തില്‍ റവന്യൂ ജീവനക്കാര്‍ കൂട്ട അവധിയിലേക്ക്. നാളെ റവന്യു ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിപക്ഷ യുവജനസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കളക്ടറേറ്റിലെ ജീവനക്കാര്‍ കളക്ടറെ തടഞ്ഞുവച്ചു. ദിവ്യയ്ക്കെതിെര പരാതി നല്‍കുമെന്ന് പത്തനംതിട്ട സിപിഎമ്മും അറിയിക്കുകയുണ്ടായി.
കൊലയ്ക്കു തുല്യമെന്നു പ്രതികരിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. കണ്ണൂര്‍ നഗരത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പരസ്യവേദിയില്‍ എഡിഎമ്മിനെ അപമാനിച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ തെരുവില്‍ പ്രതിഷേധം ഇരമ്പി. യൂത്ത് കോണ്‍ഗ്രസ് ദിവ്യയുടെ കോലവുമായെത്തി പ്രതിഷേധിച്ചു. പിന്നീട് കോലം കൊടിമരത്തില്‍ കെട്ടിത്തൂക്കുകയുണ്ടായി. യുവമോര്‍ച്ച പ്രവര്‍ത്തരുടെ മാര്‍ച്ച് അക്രമസാക്തമായി. ഓഫീസിനുള്ളിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെയും ഉന്തുംതള്ളുമുണ്ടായി.
പ്രതിഷേധവുമായെത്തിയ ലീഗ്, യൂത്ത ്ലീഗ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുമുന്നില്‍ സത്യാഗ്രഹമിരുന്നു. കളക്ടറേറ്റില്‍ പ്രതിഷേധിച്ച ജീവനക്കാര്‍ കളക്ടറെ തടഞ്ഞുവച്ചു. കണ്ണൂരിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ പത്തനംതിട്ട സിപിഎം രംഗത്തെത്തി. ദിവ്യ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കണമെന്ന് മലയാലപ്പുഴ ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നടപടിക്കെതിരെ പ്രതിപക്ഷവും രംഗത്ത്. കണ്ണൂരില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ പി.പി. ദിവ്യക്കു നേരെ ഉയരുന്ന പ്രതിഷേധം പാര്‍ട്ടിക്കും വലിയ തലവേദനയായിരിക്കുകയാണ്.





























