തൃശൂർ/പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചേലക്കരയിൽ മുൻ എം.എൽ.എ യു.ആർ. പ്രദീപ് എൽ.ഡി.എഫ് സ്ഥാനാർഥിയായേക്കും. സി.പി.എം ജില്ല സെക്രട്ടേറിയേറ്റിലും ജില്ല കമ്മിറ്റിയിലും പ്രദീപിന്റെ പേരിനാണ് മുൻതൂക്കം. അതേസമയം പാലക്കാട് പാർട്ടി നേതൃത്വം വിവിധ പേരുകൾ പരിഗണിക്കുന്നുണ്ട്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോളുടെ പേരിനാണ് പ്രഥമ പരിഗണന. ജില്ല കമ്മിറ്റികളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കുന്നത്. 2016ൽ ചേലക്കരയിൽ നിന്ന് പതിനായിരത്തിലേറെ വോട്ടിനാണ് യു.ആർ. പ്രദീപ് വിജയിച്ചത്. 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ എൽ.ഡി.എഫിന്‍റെ ഭൂരിപക്ഷം 39,000 ആയി ഉയർത്തിയിരുന്നു.
മലമ്പുഴ ഡിവിഷനില്‍ നിന്നാണ് കെ. ബിനുമോള്‍ ജില്ല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി അംഗം ആണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കൂടിയാണ്. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തയാറെടുപ്പുകൾ മുന്നണി നേരത്തെ തന്നെ തുടങ്ങിയതാണെന്നും പാലക്കാടിനു പുറമേ ചേലക്കരയിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രണ്ട് അസംബ്ലി മണ്ഡലങ്ങളിലും ജയിക്കുകയാണ് മുന്നണിയുടെ ലക്ഷ്യം. ജില്ലകളുടെ നിലപാട് മനസിലാക്കി കഴിയുന്നത്ര വേഗത്തിൽ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് നിയമസഭ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ചേലക്കരയിൽ മുൻ എം.പി രമ്യ ഹരിദാസിനാണ് സാധ്യത. ഇതുസംബന്ധിച്ച് കോൺഗ്രസിൽ കൂടിയാലോചനകൾ പൂർത്തിയായതായും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നുമാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെയും വടകര എം.പി ഷാഫി പറമ്പിലിന്‍റെയും പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂല ഘടകമായത്. അതേസമയം ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രമ്യക്ക് ഒരവസരം കൂടി നൽകാനും കെ.പി.സി.സി ധാരണയാവുകയായിരുന്നു. വയനാട് ലോക്സഭ മണ്ഡലത്തിലെയും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. പത്രികാ സമർപ്പണം വെള്ളിയാഴ്ച ആരംഭിക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.





























