അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. തിരുവല്ല താലൂക്കിൽ കുറ്റൂർ മുളമൂട്ടിൽ വീട്ടിൽ ടിനു കുര്യനെ(43)യാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മഞ്ജിത്ത് റ്റി. ശിക്ഷിച്ചത്. ഭാരതീയ ന്യായ സംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി 6 വർഷം കഠിന തടവിനും 60000 രൂപ പിഴയടയ്ക്കുവാനും വിധിക്കുകയായിരുന്നു. 2025 ഓഗസ്റ്റ് മാസം പത്താം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉച്ചയ്ക്ക് വീട്ടിൽ കുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ കടന്നുകയറി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി ഈ പരിചയം മുതലാക്കിയാണ് വീട്ടിൽ കടന്നു കയറിയത്.
തിരുവല്ല പോലീസ് സബ് ഇൻസ്പെക്ടർ രവിചന്ദ്രൻ കെ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ ഡൊമിനിക് മാത്യു ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്മിത ജോൺ പി. ഹാജരായി. കോർട്ട് ലൈസൻ ഓഫീസർ ദീപ കുമാരി വി.ആർ. കോടതി നടപടികൾ ഏകോപിപ്പിച്ചു. പ്രതി പിഴ തുക അടയ്ക്കുന്ന പക്ഷം ആ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.





























