അടൂര്‍ : അടൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ അടൂർ നഗരസഭയ്ക്ക് മൂന്നാമത്തെ അധ്യക്ഷൻ വരുന്നു. നിലവിലെ നഗരസഭാ അധ്യക്ഷ സിപിഎമ്മിലെ ദിവ്യ റെജി മുഹമ്മദിനെ മാറ്റി പകരം സിപിഎമ്മിലെ തന്നെ കെ.മഹേഷ്കുമാറിനെ അധ്യക്ഷനാക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിൽ തീരുമാനമെടുത്തതായാണു സൂചന. ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനം അടൂർ ഏരിയ കമ്മിറ്റി അംഗീകരിച്ചു കഴിഞ്ഞാൽ ദിവ്യയെ കൊണ്ട് രാജിവെയ്പ്പിച്ച ശേഷം മഹേഷിനു സ്ഥാനം നൽകും. നഗരസഭയിൽ എൽഡിഎഫ് ഭരണസമിതി അധികാരമേറ്റപ്പോൾ അധ്യക്ഷ സ്ഥാനം 2 വർഷം സിപിഐയ്ക്കും പിന്നീടുള്ള 3 വർഷം സിപിഎമ്മിനുമെന്നായിരുന്നു ധാരണ. 3 വർഷത്തിൽ ഓരോ വർഷം വീതം സിപിഎമ്മിലെ എസ്.ഷാജഹാൻ, ദിവ്യ റെജി മുഹമ്മദ്, കെ.മഹേഷ്കുമാർ എന്നിവർക്കു നൽകാനായിരുന്നു ധാരണ.
സിപിഐയുടെ അധ്യക്ഷനായ ഡി.സജി രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ തന്നെ രാജിവെച്ചിരുന്നു. സിപിഎമ്മിന്റെ ടേൺ വന്നപ്പോൾ ആദ്യം ആരാകണമെന്നുള്ള തർക്കമുണ്ടായി. ആദ്യം ഷാജഹാനെ ആക്കണമെന്നുള്ള അഭിപ്രായം വന്നു. എന്നാൽ ഭൂമി തട്ടിപ്പു കേസിലെ പ്രതിയായതിനാൽ ഷാജഹാനെ ആക്കുന്നതിനെ ചൊല്ലി തർക്കമുണ്ടായി. അങ്ങനെയാണ് ദിവ്യയ്ക്കു നറുക്കു വീണതും 2023ൽ അധ്യക്ഷയായതും.പിന്നീട് ഒരു വർഷം കഴിഞ്ഞ പ്പോൾ ഷാജഹാനെ ആക്കാത്തതിനെ ചൊല്ലി വീണ്ടും തർക്കം രൂക്ഷമായിരുന്നു. അത് നഗരസഭാ കൗൺസിൽ യോഗത്തിൽ വരെ പ്രതിഫലിക്കുകയും ചെയ്തിരുന്നു. തർക്കം നിലനിൽക്കെയാണു കഴിഞ്ഞ മാസം അവസാനം ഷാജഹാനെ ഭൂമി തട്ടിപ്പു കേസിൽ വിജിലൻസ് കോടതി ശിക്ഷിച്ചത്. മാസങ്ങളി ലായി കൗൺസിൽ യോഗത്തിൽ സിപിഎമ്മിലെ ഷാജഹാനും റോണി പാണംതുണ്ടിലും ഭരണ നേതൃത്വത്തിനെതിരെ തിരിഞ്ഞ് കൗൺസിൽ യോഗത്തിൽ ബഹളമുണ്ടാക്കുന്നതു പതിവായിരുന്നു.





























