തിരുവനന്തപുരം : കോന്നി മണ്ഡലം തിരിച്ചുപിടിക്കാൻ അടൂർ പ്രകാശിനെ നിയോഗിക്കും. ഇത് സംബന്ധിച്ച ആലോചനകള്‍ അന്തിമഘട്ടത്തിലാണ്. അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിച്ചാല്‍ ജില്ലയൊട്ടാകെ അതിന്റെ പ്രയോജനം ലഭിക്കുമെന്നും അഞ്ചു മണ്ഡലങ്ങളിലും യു.ഡി.എഫിന് ആധിപത്യം ഉറപ്പിക്കുവാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. അടൂര്‍ പ്രകാശിനു പകരം മറ്റൊരു സ്ഥാനാര്‍ഥിയെ കോന്നിയില്‍ നിര്‍ത്തിയാല്‍ വിജയസാധ്യത ഉറപ്പാക്കുവാന്‍ കഴിയില്ല. രാഷ്ട്രീയത്തിന് അതീതമായാണ് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ ബന്ധങ്ങള്‍. കൂടാതെ സി.പി.ഐ നേതാവായിരുന്ന അടൂര്‍ കുഞ്ഞിരാമന്റെ മകന്‍ എന്ന പരിഗണനയും ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമുണ്ട്.
ഇടതുപക്ഷം കുത്തകയാക്കി വെച്ചിരുന്ന കോന്നി മണ്ഡലം യു.ഡി.എഫ് മണ്ഡലമാക്കി മാറ്റിയതും നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയതും അടൂര്‍ പ്രകാശ് ആണ്. പിണറായി സര്‍ക്കാരിലെ ആരോഗ്യ വകുപ്പ് മന്ത്രി ആക്ഷേപിച്ച ആനകളുടെ നാടായ ആനകുത്തിയില്‍ കോന്നി മെഡിക്കല്‍ കോളേജ് എന്ന പദ്ധതി സ്വപ്നം കണ്ടതും നടപ്പിലാക്കിയതും അടൂര്‍ പ്രകാശ് എന്ന വികസന നായകനാണ്. അതുകൊണ്ടുതന്നെ കോന്നിയില്‍ മറ്റൊരാളെ നിര്‍ത്തി ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ട എന്ന നിലപാടാണ് മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. തന്നെയുമല്ല കോന്നിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരവും അടൂര്‍ പ്രകാശ് കോന്നിയില്‍ മത്സരിക്കണമെന്നുതന്നെയാണ്. ഇത് കണ്ടില്ലെന്നു നടിച്ചുകൊണ്ട് മുമ്പോട്ട് പോകുവാന്‍ കോണ്‍ഗ്രസ് നേത്രുത്വത്തിന് കഴിയില്ല.
ആറ്റിങ്ങല്‍ എം.പി ആണെങ്കിലും അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തിൽ സജീവമായിരുന്നു. കോന്നി എം.എല്‍.എ ആയിരുന്നപ്പോള്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെയായിരുന്നു ആറ്റിങ്ങല്‍ എം.പി ആയപ്പോഴും കോന്നിയിലെ പ്രവര്‍ത്തനം. കോന്നിയിലെ ജനങ്ങളുമായുള്ള ആത്മബന്ധം പതിറ്റാണ്ടുകളായി തുടരുകയായിരുന്നു അടൂര്‍ പ്രകാശ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് പദവികളില്‍ കൂടുതലും അടൂർ പ്രകാശിന്റെ വിശ്വസ്തരാണ് എന്നതും എല്ലാ പഞ്ചായത്തുകളിലും പഴയതുപോലെയുളള ശക്തമായ പ്രവർത്തനം ഇവരുടെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തതായാണ് വിവരം.





























