തിരുവനന്തപുരം : ചലച്ചിത്രങ്ങൾക്ക് ഓൺലൈൻ മാധ്യമങ്ങൾ തുറന്നിടുന്നത് വലിയ സാധ്യതയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ചലച്ചിത്ര അക്കാദമി ഓൺലൈൻ വഴി നടത്തിയ തിരക്കഥ മത്സരത്തിൽ എഴുന്നൂറിലേറെ പേർ പങ്കെടുത്തു എന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേളയിൽ തിരക്കഥ രചനാ മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ വലിയൊരു പ്രചാരണ മാധ്യമമാണ്. അത് തുറന്നിടുന്ന സാധ്യത ഈ മത്സരം തന്നെ കാണിച്ചുതരുന്നു. ഗൗരവമായ തിരക്കഥാ പഠനമാണ് സംവിധായകനാകാനുള്ള പ്രാഥമിക യോഗ്യത. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഉൾപ്പെടെയുള്ള സിനിമാ പഠന കേന്ദ്രങ്ങളിൽ ഇതുസംബന്ധിച്ച് ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നും അടൂർ പറഞ്ഞു. സംവിധായകൻ ശ്യാമ പ്രസാദ്, അക്കാദമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്സൺ ബീന പോൾ, സെക്രട്ടറി അജോയ് സി, നടൻ പ്രേംകുമാർ, എച്ച്. ഷാജി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു ശേഷം മേളയിൽ ഒറ്റപ്പെടലുകളും അതിജീവനവും എന്ന വിഭാഗത്തിൽ ഉൾപ്പെട്ട അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.





























