റാന്നി: മാടമൺ പാലത്തിന്റെ നിർമ്മാണോദ്ഘാടനം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. എം എൽ എ യുടെ 2025-26 ആസ്തി വികസന ഫണ്ടിൽ നിന്നും 4.90 കോടി രൂപ ചിലവഴിച്ചാണ് പമ്പാനദിക്ക് കുറുകെ മാടമൺ വള്ളക്കടവിൽ ശ്രീനാരായണ കൺവെൻഷനും കൂടി പ്രയോജനപ്പെടുത്തക്ക വിധത്തിൽ കൺവെൻഷൻ നഗറിലേക്ക് പുതിയ ഇരുമ്പു നടപ്പാലം നിർമ്മിക്കുന്നത്.
മാടമൺ വള്ളക്കടവിൽ കടത്തു വള്ളത്തെ ആശ്രയിച്ചായിരുന്നു നാട്ടുകാർ നദിയുടെ ഇരുവശത്തേക്കും പമ്പാനദി മുറിച്ചു കടന്നിരുന്നത്.
ശ്രീനാരായണ കൺവെൻഷൻ നടക്കുമ്പോൾ പമ്പാ നദി മുറിച്ചു കടക്കാൻ താത്കാലിക നടപ്പാലം നിർമ്മിച്ചാണ് ഭക്തർ എത്തിയിരുന്നത്. എന്നാൽ വള്ളക്കടവിലെ കടത്ത് നിർത്തിയതോടെ നാട്ടുകാർക്ക് ബസ് കയറുന്നതിന് എട്ടു കിലോമീറ്ററോളം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയായി. നാട്ടുകാരുടെയും കൺവെൻഷനിൽ എത്തുന്ന ഭക്തരുടെയും ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് എംഎൽഎ ഈ വർഷത്തെ ആസ്ഥി വികസന ഫണ്ടായി ലഭിച്ച 5 കോടി രൂപയിൽ 4.90 കോടി രൂപയും പാലത്തിനായി മാറ്റിവെച്ചത്.
ആദ്യം കരാർ ഏറ്റെടുത്തിരുന്ന പൊതുമേഖല സ്ഥാപനമായ കെൽ നിർമ്മാണം ആരംഭിക്കാൻ കാലതാമസം വരുത്തിയതോടെ ഇവരെ ഒഴിവാക്കി പകരം മറ്റൊരു പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ ഇൻഡസ്ട്രീസിനെ (സിൽക്ക്) പാലത്തിൻറെ നിർമ്മാണം ചുമതലപ്പെടുത്തുകയായിരുന്നു. മണ്ണ് പരിശോധന പൂർത്തിയായാൽ ഉടൻ തന്നെ പൈലിംഗ് ആരംഭിച്ച് പാലത്തിൻറെ തൂണുകൾ നിർമ്മിക്കും.
ഇരുകരകളിലായി നിർമ്മിക്കുന്ന തൂണുകളിൽ ഉറപ്പിക്കുന്ന തൂക്കുപാലമാണ് ഇവിടെ നിർമ്മിക്കുക. ഉദ്ഘാടന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റർ അഡ്വ. മണ്ണടി മോഹനൻ, വാർഡ് മെമ്പർ പി കെ അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി എസ് മോഹനൻ, പ്രമോദ് വാഴാംകുഴി എന്നിവർ സംസാരിച്ചു.































