തിരുവനന്തപുരം : ഇന്ന് നടന്ന യുഡിഎഫ് ഗവൺമെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് വേദിയിൽ മന്ത്രിമാർക്ക് ജനപ്രിയയും ഹരിത നിലപാടുകളുടെയും പര്യായമായ ഡോ.കെ.വാസുകി IAS ആണ്. കേരളത്തിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരിൽ ജനഹൃദയങ്ങളോട് ചേർന്നുനിൽക്കുന്ന ഒരു പേരുണ്ടെങ്കിൽ അത് ഡോ.കെ.വാസുകി ഐഎസിന്റേതാകും. കേവലം ഭരണനിർവഹണം എന്നതിനപ്പുറം താൻ ഇരിക്കുന്ന കസേരയ്ക്ക് ജനകീയ മുഖം നൽകാൻ കഴിഞ്ഞതാണ് അവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. തമിഴ്‌നാട് സ്വദേശിനിയായ വാസുകി, പ്രൊഫഷൻ കൊണ്ട് ഒരു ഡോക്ടറാണ്. രോഗങ്ങളെ സുഖപ്പെടുത്തുന്നതിനൊപ്പം സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കണമെന്ന ആഗ്രഹമാണ് 2008-ൽ അവരെ കേരള കേഡർ IAS ഉദ്യോഗസ്ഥയായി എത്തിച്ചത്.
തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്ന കാലത്താണ് അവർ കേരളീയർക്ക് പ്രിയങ്കരിയായി മാറിയത്. 2018-ലെ മഹാപ്രളയ കാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ അടിയുറച്ചു നിന്ന അവരുടെ നേതൃപാടവം മലയാളി ഒരിക്കലും മറക്കില്ല. യുവാക്കളെയും സന്നദ്ധപ്രവർത്തകരെയും ഒരേ മനസ്സോടെ കൂടെക്കൂട്ടിയ കളക്ടറുടെ വാക്കുകൾ ഇന്നും സ്നേഹത്തോടെ ഓർമ്മിക്കുന്നു. കേരളത്തിൽ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവും ‘ഗ്രീൻ പ്രോട്ടോക്കോളും'(ഹരിതചട്ടം) ജനകീയമാക്കുന്നതിൽ ശുചിത്വ മിഷൻ ഡയറക്ടർ എന്ന നിലയിൽ അവർ വഹിച്ച പങ്ക് വളരെ വലുതാണ്. വാസുകി ഐഎഎസിന്റെ സേവനം ഇപ്പോൾ റവന്യൂ-ദുരന്തനിവാരണ മേഖലകളിലാണ് ലഭ്യമായിട്ടുള്ളത്.
നിലവിൽ കേരളത്തിന്റെ ലാൻഡ് റവന്യൂ കമ്മീഷണർ ആയി അവർ സേവനമനുഷ്ഠിക്കുന്നു. ഇതിന് പുറമേ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA) അധിക ചുമതലയും വളരെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ട്. നോർക്ക (NORKA) വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറി പദവിയും അവർ വഹിക്കുന്നു. ഒരു ഉദ്യോഗസ്ഥയ്ക്കപ്പുറം മാനസികാരോഗ്യത്തിനും വ്യക്തിത്വ വികസനത്തിനും പ്രാധാന്യം നൽകുന്ന അവർ മികച്ചൊരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. ജീവിതത്തിലെ പ്രതിസന്ധികളെയും ദേഷ്യത്തെയും എങ്ങനെ പോസിറ്റീവായി നേരിടാം എന്ന് വ്യക്തമാക്കുന്ന “The School of Life” എന്ന ശ്രദ്ധേയമായ പുസ്തകവും അവർ രചിച്ചിട്ടുണ്ട്


























