ആലപ്പുഴ: ബിജെപി നേതാവ് രൺജിത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് നേരെ അധിക്ഷേപവും ഭീഷണിയും നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളും തിരുവനന്തപുരം പോത്തൻകോട് സ്വദേശിയുമാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. നവമാധ്യമങ്ങളിലൂടെയായിരുന്നു അധിക്ഷേപവും ഭീഷണിയും. മാവേലിക്കര അഡീ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു അധിക്ഷേപം ഉയർത്തിയത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ ജഡ്ജിക്ക് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ ജഡ്ജിക്ക് എസ് ഐ അടക്കം 5 പോലീസുകാരുടെ കാവലാണുള്ളത്.
അതേസമയം, രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി. ഇതോടെ പ്രതികളുടെ എണ്ണം 35 ആകും. കോളിളക്കം സൃഷ്ടിച്ച കേസില്‍ വന്‍ കരുലോടെയാണ് പൊലീസ് നീങ്ങുന്നത്. രണ്‍ജിത് ശ്രീനിവാസിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ഗൂഢാലോനയില്‍ ഉള്‍പ്പെട്ടവര്‍ക്കുമെതിരെ ആദ്യം അന്വേഷണം പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം.





























