മംഗലപുരം : യുവാവിനെ ക്രൂരമായി മര്‍ദിച്ച പ്രതിക്ക് സ്റ്റേഷന് ജാമ്യം നല്കിയ സംഭവത്തില്‍ എസ്.ഐയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ മംഗലപുരം എസ്.ഐ തുളസീധരന്‍ നായര്‍ക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന് സ്റ്റേഷനിലെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് എസ്.ഐ യുടെ വീഴ്ച കണ്ടെത്തിയത്. ഡി.ഐ.ജി മൂന്ന് മണിക്കൂറോളം സ്റ്റേഷനില്‍ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ഡി.ഐ.ജി യുടെ സന്ദര്‍ശനത്തിന് പിന്നാലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി വിശദമായ പരിശോധന നടത്തി.
പുത്തന്‍തോപ്പ് സ്വദേശിയായ അനസിനാണ് ഞായറാഴ്ച രാത്രി പത്തോടെ പടിഞ്ഞാറ്റുമുക്കിന് സമീപം മസ്താന്‍മുക്ക് ജങ്ഷനില്‍വെച്ച് മര്‍ദനമേറ്റത്. അനസ് സുഹൃത്തിനൊപ്പം യാത്ര ചെയ്യവെ കണിയാപുരം മസ്താന്‍മുക്ക് ജങ്ഷനില്‍ ഫൈസലും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ബൈക്ക് തടഞ്ഞ് നിര്‍ത്തിയതിനുശേഷം താക്കോല്‍ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്തതിനാണ് ക്രൂരമായി മര്‍ദിച്ചത്. നാട്ടുകാരാണ് ഇയാളെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു.
തിങ്കളാഴ്ച രാവിലെ മംഗലപുരം പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷന് പരിധിയിലാണെന്നറിയിച്ച് പോലീസ് മടക്കി. പരാതിക്കാര്‍ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല. അവസാനം മംഗലപുരം പോലീസ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ കേസിലെ മുഖ്യപ്രതി മസ്താന്‍മുക്ക് സ്വദേശി ഫൈസലിനെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തെങ്കിലും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ആയുധം കൊണ്ടുള്ള മര്ദനമല്ലാത്തതിനാലാണ് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതെന്നായിരുന്നു പോലീസിന്റെ വിചിത്രമായ മറുപടി.